Saturday 11 April 2015

വാചാല മൗനം




 
     നിന്‍റെ നിശബ്ദതയെ വായിക്കുന്നു ഞാന്‍ 
നിന്നിലെ അക്ഷരങ്ങളെ അറിയാന്‍ 

കട്ടെടുത്തില്ല    നിന്‍ സ്വത്വത്തെ 
കവരുന്നില്ല   നിന്‍ നന്മയെ 
പച്ചപ്പ്‌  നിന്റേത്,
ഗോക്കളും  നിന്റേത്
,പറവയും ,കുളിര്‍കാറ്റും നിന്റെത്
വേനലില്‍   വേവുന്ന   കണ്ണീരും നിന്റേത്.

എത്രെ എടുത്താലും തീരാത്ത നിന്നിലെ
അക്ഷരം  മാത്രമേ ഞാനെടുക്കുന്നുള്ളു .
                .....................

Friday 10 April 2015

നടന്നു പോയ കാലം


 
നടന്നുപോയ  കാലം




  കാലം കരുതി വെച്ചൊരാ മറവി പെയ്ത പോല്‍ 
ഇവിടെയാകവേ വഴികള്‍ മൂടിയ 
കരിയില ചിന്ത്‌ വല വിരിക്കവേ 

എവിടെയാനെന്റെ വഴി വിളക്കുകള്‍ 
കെടുത്തി നീയെന്നെ ഒളിച്ചിരിക്കുന്നു ?

ഒരിക്കലുമിനി നടന്നു പോവാത്ത
പദ സ്പര്‍ശത്തിന്നായ് ഇലകള്‍ നോവുന്നു
കുരുന്നു പൂവുപോല്‍ തളരുന്നുണ്ടോരാള്‍
''വെളിച്ച ''മേറിയ ജന പഥങ്ങളില്‍

ഒഴുകുക കടലുകളെ ....

മാറോടു  ചേര്‍ക്കുക ...

ഒഴുകുക കടലുകളെ ,അണയുകീ വിശുദ്ധ നരകങ്ങളില്‍ 
മാറോടടുക്കി ഈ മുത്തുകളെ ഏറ്റു വാങ്ങുക 
നിന്‍റെ ഉപ്പു കണ്ണുനീര്‍ തിരകളില്‍ 
കഴുകുക നെഞ്ചു പിളര്‍ക്കുമീ
ചോരപുരണ്ട രോദനങ്ങളെ...

കൊന്നപ്പൂവുകള്‍ അല്ല ,പൂത്തിരികളും അല്ലിത് ,
ഗാസയിലെ തെരുവുകളില്‍
കുരുന്നുകളെ നക്കിയെടുക്കുന്ന
പ്രതികാരത്തിന്‍റെ കാലന്‍ തീക്കയ്യുകള്‍

വാക്കുകള്‍ കൊണ്ട് ഞാനെത്ര കോട്ടകള്‍ പണിഞ്ഞാലും
മറയ്ക്കാനാകില്ലല്ലോ കുഞ്ഞേ
നിന്‍റെ മിഴികളെ ..അതിലെ
കൊഴിയുന്ന നക്ഷത്രങ്ങളെ ...


പിച്ചവെക്കേണ്ട കുഞ്ഞിക്കാലുകള്‍
കൊഞ്ചി ക്കുഴയേണ്ട നാവുകള്‍
പൂത്തിരി കത്തേണ്ട കണ്ണുകള്‍
ആകാക്ഷകള്‍ പൂത്തുലയേണ്ട  ഭാവങ്ങള്‍ ...എല്ലാം
എല്ലാം ഒരു നിമിഷാര്‍ദ്ധത്തില്‍
ചിതറി വീഴുന്നു .

ആര്‍ത്തി മൂത്ത പ്രതികാര വേധങ്ങള്‍ക്ക് ..അറിയുമോ ?
ഉടലുകള്‍ ചിന്നഭിന്നമായ
കുഞ്ഞു നെറ്റിയില്‍
വളരവേ പതിഞ്ഞ മുത്തങ്ങള്‍ എത്രയെന്ന്...?
അതിന്‍റെ ആര്‍ദ്രത എന്തെന്ന് ?

പിറക്കുന്ന കുരുന്നിന്റെ നക്ഷത്രക്കണ്ണുകളില്‍
തിളങ്ങുന്ന നിഷ്ക്കളങ്കതയില്‍
നെയ്തെടുക്കുന്ന സ്വപ്‌നങ്ങള്‍,

പ്രതീക്ഷകള്‍
എത്രയെന്ന്..?

ഒഴുകുക കടലുകളെ ,അണയുകീ വിശുദ്ധ നരകങ്ങളില്‍
മാറോടടുക്കി യീ മുത്തുകളെ ഏറ്റുവാങ്ങുക !

...................................................

എന്‍റെ എട്ടന് ...

എന്‍റെ എട്ടന് .....

    ഞങ്ങള്‍ക്കും ഉണ്ടായിരുന്നു ഒരു ''മാരക്കാന ''
അവിടെയും പിറന്നു ഒരു'' മനോഹര ഗോള്‍ ''...
ബോളില്‍ നിന്നും പറന്നു പറന്നു പോയൊരു'''' ഗോളിയും ..''.

കേരളത്തിന്‍റെ മൈതാനങ്ങളും ഒഴിവു ദിനങ്ങളും ക്രിക്കറ്റ് ജ്വരത്തിലേക്ക് മുങ്ങിത്താഴുന്നതിനു മുമ്പുള്ള കഥയാണ്... ലോക ഫുട്ട് ബോളിനെ കുറിച്ച് പത്രത്തിലൂടെ മാത്രം അറിയുന്ന കാലം .എന്‍റെ ഗ്രാമത്തില്‍ എന്റെ വീട്ടിനടുത്തും മറ്റേതൊരു കേരള ഗ്രാമത്തിലേത്പോലെ ,എന്‍റെ ഏട്ടന്റെയും ഫുട്ട് ബോള്‍ ഭ്രമമുള്ള കുറെ കൂട്ടുകാരുടെയും ഒരു ''മാരക്കാന '' മൈതാനം ഉണ്ടായിരുന്നു .
ചുറ്റും പാറക്കെട്ടുകളും കുറ്റിക്കാടുകളും കാട്ടുപൂക്കളും ,പക്ഷികളും ,...അകലെ സഹ്യനിലേക്ക് പതുക്കെ നടന്നു കയറുന്ന കുന്നിന്‍ നിരകളുടെ ഭ്രമക്കാഴ്ച്ചകളും ഒക്കെ ഉള്ള ഞങ്ങളുടെ മാരക്കാന ..

 
അവിടെ ഒഴിവു ദിനങ്ങളില്‍ വാശിയേറിയ ഫുട്ട് ബോള്‍ മത്സരങ്ങള്‍ നടക്കും ..എന്‍റെ ഏട്ടനായിരുന്നു മൊത്തം ടീമിന്‍റെയും നേതാവ്..പഴയ ക്യാന്‍വാസ് ബോള്‍ സംഘടിപ്പിച്ച് patch work നടത്തി സ്വന്തമാക്കിയ ഫുട്ട് ബോള്‍ കയ്യിലുള്ളതും അത് തട്ടിക്കളിക്കാന്‍ മറ്റുള്ളവര്‍ക്ക് ഔദാര്യത്തോടെ കൊടുക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഏട്ടന്‍ അവരുടെ ''ദൈവം ''ആയത് 

...അങ്ങനെ കുറെ കളിപ്പാട്ടങ്ങളും ,പുസ്തകങ്ങളും മറ്റാര്‍ക്കും പിടി കിട്ടാത്ത സൂത്രങ്ങളും കയ്യിലുള്ളത് കൊണ്ട് ഞാനും ഏട്ടന്‍റെ ഫാന്‍ ആയിരുന്നു .(എന്‍റെ കയ്യിലിരിപ്പ് കൊണ്ട് എന്നെ അധികം അടുപ്പിക്കാറില്ലെങ്കിലും ....വാലില്‍ തൂങ്ങി ഞാന്‍ പിന്നാലെ ഉണ്ടാവും ..എല്ലാം വൈകുന്നേരം അച്ഛനോട് നുണ പറഞ്ഞു കൊടുത്തു നല്ല അടി ബോണ്‌സ് ആയി വാങ്ങിക്കൊടുക്കാന്‍ )ഞങ്ങളുടെ മാരക്കാനയില്‍ തിരിച്ചും മറിച്ചും ഉള്ള കുറെ സെമി ഫൈനലുകളും പിന്നെ ഒരു ഫൈനലും മാത്രമേ ഉണ്ടാവു ...
അങ്ങനെയൊരു ഫൈനല്‍ മത്സരത്തിന്‍റെ കളിയിലാണ് മേല്‍ സൂചിപ്പിച്ച മനോഹര ഗോള്‍ പിറന്നത് 

ആ ദിവസം കളി തുടങ്ങാറായി ....ഏട്ടന്‍ വിസില്‍ ഊതി ....കളിക്കാരെല്ലാം രണ്ടു ഭാഗത്തും അണി നിരന്നു ....അപ്പോഴാണ്‌ മനസിലായത് ഏട്ടന്റെ ടീമിന്‍റെ ഗോളി വന്നിട്ടില്ല ....ഒരു മിനിറ്റ് ഏട്ടന്‍ ചുറ്റും നോക്കി ..മൊത്തം ടീമിന്‍റെ പ്രതിജ്ഞാ ബദ്ധയായ ബോള്‍ പിക്കര്‍ ആയി ഞാന്‍ കിഴക്ക് ഭാഗത്തെ പാറപ്പുറത്ത് ഇരിപ്പുണ്ട് ..ആ ഭാഗത്ത്‌ ബോള്‍ എവിടെ തെറിച്ചു പോയാലും ഓടി എടുത്തു തിരികെ ഏട്ടനെ ഏല്‍പ്പിച് ഗൌരവത്തോടെ ധന്യയാവാന്‍....


അങ്ങനെ എല്ലാവരും ആകാംക്ഷ യോടെ നോക്കി നില്‍ക്കവേ 
ഉടന്‍ കല്പന വന്നു ....എന്നോട് ഗോള്‍ പോസ്റ്റില്‍ പോയി നില്‍ക്കാന്‍ ..ഗോളിയാവാന്‍ ...കളിക്കളത്തില്‍ ഇറങ്ങാന്‍ ഏട്ടന്‍ പറഞ്ഞപ്പോ ..ഹോ ..ഞാന്‍ അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല 
കളി തുടങ്ങാനുള്ള വിസില്‍ മുഴങ്ങി .ഇരു ടീമുകളും പന്തിനു പിന്നാലെ സീരിയസ് ആയി പാഞ്ഞു ...ഞങ്ങളുടെ ഗോള്‍ പോസ്റ്റിലേക്ക് പന്ത് വരാന്‍ വിടാതെ ശക്തമായ പോരാട്ടം ...ഞാന്‍ കൂള്‍ ....
പെട്ടെന്നാണ് അങ്ങേ തലക്കലെ ഏതോ ഒരു'' മെസ്സി '' ഒരു ഷാര്‍പ്പ്,ലോങ്ങ്‌ ഷൂട്ട്‌ നടത്തിയത് ....ഞാന്‍ നോക്കുമ്പോള്‍ എന്റെ നേരെ റോക്കറ്റ് വരുമ്പോലെ ബോള്‍ പാഞ്ഞു വരുന്നു ..ഒന്നും ആലോചിച്ചില്ല ...ജീവനും കൊണ്ട് ഒരൊറ്റ ഓട്ടം ...അല്ല പറക്കല്‍ ...
രക്ഷപ്പെട്ടു എന്ന് കരുതി എന്റെ പാറപ്പുറത്തേക്ക് ഓടുമ്പോള്‍ ഇടത്തെ ചുമലില്‍ ഒരു പിടുത്തം ..നടുപ്പുറത്ത് ''ടപോ'' എന്നൊരടി 

എന്‍റെ ഹൃദയം ചുളുങ്ങിപ്പോയിക്കാണും . വേദനയോടെ ഞാന്‍ തിരിഞ്ഞു നോക്കി ..അപ്പൊ ഏട്ടന്‍റെ മുഖം ഒന്ന് കാണണമായിരുന്നു ..     .ന്‍റെ മുഖം പിന്നെ പറയണ്ടല്ലോ .......

(അന്ന് ബ്രസീല്‍ സെമിയില്‍ കളിച്ചപ്പോള്‍ ഒരു പാട് മുഖങ്ങളില്‍ ഞാന്‍ എന്‍റെ ഏട്ടനെ കണ്ടു ..ഗോള്‍ പോസ്റ്റില്‍ എന്നെയും ....

ഇന്ന്   വാക്കുകളുടെ ചിറകില്‍ ഏറി കാലത്തിലൂടെ  ഞാന്‍  പിന്നോട്ട് പോകുന്നു ..എന്നിട്ട് എട്ടനെയും  കൊണ്ട് ബ്രസീലിലേക്ക്  ഒരു വിചാര യാത്ര ....ലോക കപ്പ് ഫുട്ട് ബോള്‍  ഫൈനല്‍ നടക്കുന്ന   മാരക്കാനയിലെ   ഗാലറിയില്‍   ഏട്ടനോടൊപ്പം ഇരിക്കണം . കടലാസ് ചുരുട്ടില്‍ നിന്ന് നിലക്കടല   ഓരോന്നെടുത്ത്    കൊറിച്ചു കൊണ്ട്   ലോകം   ഉറ്റു നോക്കുന്ന ഫൈനല്‍ പോരാട്ടം കാണണം ...കളിയുടെ   ഓരോ മിനിറ്റിലും ഏട്ടന്‍റെ  ആത്മഗതങ്ങളിലൂടെ   നെടുവീര്‍പ്പുകളിലൂടെ ഫുട്ബോളിന്റെ   സന്ദര്യവും  വന്യതയും എല്ലാം ഏട്ടന്‍ എനിക്ക് പറഞ്ഞു തരും ...ഗാലറികളില്‍ ആവേശത്തിന്റെ കൊടുങ്കാറ്റ് നിലക്കാതെ ആഞ്ഞടിക്കുമ്പോള്‍, മാരക്കാന മൈതാനത്തിനു മത്സരത്തിന്‍റെ തീ പിടിക്കുമ്പോള്‍ .മറുഭാഗത്ത് നിന്ന് പറന്നു വരുന്ന ഒരു ബോള്‍ ഗോളി dive ചെയ്തു മനോഹരമായി പിടിച്ചു മാറോട് ചേര്‍ക്കുന്ന ഒരു മുഹൂര്‍ത്തം എട്ടന് ഓര്‍മയായി നല്‍കണം ...

...കളി കഴിഞ്ഞു   ജയിച്ചവര്‍  ആനന്ദം കൊണ്ടും  തോറ്റവര്‍  സങ്കടം കൊണ്ടും കരയുന്ന നിമിഷം ..., റഫറിയുടെ   കണ്ണ് വെട്ടിച്ച് ആരും കാണാതെ ഓടിപ്പോയി ആ ബ്രസൂക്കയെ എടുത്തു തിരിച്ചു വരും ..എന്നിട്ട് എന്റെ എട്ടന് കൊടുക്കും ....എന്നെ വരയുടെ ,പാട്ടിന്‍റെ, എഴുത്തിന്‍റെ , കളിയുടെ മാന്ത്രികലോകം കാട്ടിത്തന്നതിന് എന്‍റെ സമ്മാനം ..

                                     ............................................................


Wednesday 1 April 2015

കരച്ചിലുകള്‍ മരിക്കുന്നില്ല

കരച്ചിലുകള്‍  മരിക്കുന്നില്ല

..നൂലിഴ മുറിയാതെ ,
എനിക്ക് ചുറ്റും നീ , നെയ്തു തീര്‍ക്കുന്നു
മഞ്ഞു മലപോലൊരു
,പെരുത്ത മഴയുടെ നിശാവസ്ത്രം

ഉള്ളിലെ നീറ്റല്‍ കെടുത്തുവാന്‍ , വൃഥാ
നോവെടുക്കുന്നതെന്തിനു നീ .. മഴമേഘമേ ?
എത്ര മേല്‍ പെയ്താലും
കെടുത്താനാവില്ലല്ലോ ,ഇന്നീ
തപിക്കുന്ന മനസ്സിലെ അഗ്നിനാളങ്ങളെ

അത്രമേല്‍ കറുത്തതും ,
അത്രമേല്‍ പൊള്ളുന്നതും
അത്രമേല്‍ വെറുങ്ങലിച്ചതും
ഉണങ്ങാത്തതും ആണ്
ഭൂമീ ശരീരത്തിലെ ചില വ്രണങ്ങള്‍

അധിനിവേശത്തിന്റെ ആര്‍ത്തിപൂണ്ട
വിഷ ഷെല്ലുകള്‍ക്ക്
അഭയാര്‍ത്ഥികളെ തിരിച്ചറിയുമോ
മരിച്ച അമ്മയുടെ ഉദരത്തില്‍
രണ്ടു നാള്‍ ആയുസ്സുള്ള ഒരു കുഞ്ഞു പൂവ് ...

എങ്ങിനെയാണ് ഈ മഴയില്‍
എനിക്ക് തണുക്കാനാവുക..?

പോകൂ ....
ഇവിടെയല്ല നീ പെയ്യേണ്ടത്
വെറുങ്ങലിച്ച ശവങ്ങളിലെ
ജീവിച്ചു കൊതി തീരാത്ത മുഖങ്ങള്‍ക്ക് മീതെ
വറ്റാത്ത ചോരക്കളങ്ങള്‍ക്ക് മീതെ
മരിക്കാത്തവരുടെ രോദനങ്ങള്‍ക്ക് മീതെ
തിമിര്‍ത്തു പെയ്യൂ ....
..........................................................

മരിച്ചുപോയ കടല്‍


മരിച്ചുപോയ  കടല്‍ 


നേരം വെളുത്തത് മുതല്‍
വാക്കുകളെ തെളിക്കുകയാണ് ഞാന്‍
അനുസരണയില്ലാത്ത ആട്ടിന്‍ കൂട്ടങ്ങളെപ്പോലെ
വിധിയുടെ വലിയ വരണ്ട മൈതാനത്ത്
അവ അലയുകയാണ് .

തിരകള്‍ ഒടുങ്ങിയ ചത്ത കടലില്‍ 
സ്മൃതികള്‍ പോലും പിന്‍വലിഞ്ഞു പോയ്‌
കക്കയും ചിപ്പിയും ശംഖുകളും ഇല്ലാത്ത
കാല്‍പ്പാടുകള്‍ മാഞ്ഞു പോയ ,
നനവില്ലാത്ത മണല്‍പ്പരപ്പില്‍
എങ്ങിനെ ഞങ്ങള്‍ കവിതകള്‍ ആവും ?

എന്‍റെ കറുത്ത മുഖത്തെ വിളറിയ ശൂന്യതയില്‍
വാക്കുകള്‍ പിടഞ്ഞു .
പിന്നെ അവ
ചോരയുടെ മണമുള്ള
ജീവന്‍റെ അവസാന പിടച്ചിലുകളുടെ തേങ്ങലുകള്‍ അലയുന്ന
യുദ്ധ ഭൂമിയില്‍ ഒരു ശരശയ്യ പണിതു
എഴുതിവെക്കപ്പെട്ട രാജനീതിയുടെ
ബലിയാടിനെ പോലെ
ഒരു ഭീഷ്മരെ പണിതു .
സ്വന്തം ശരശയ്യയില്‍ സ്വയം കിടക്കുന്നു .....
അന്തിമ വിധി കാത്ത് .
............................................................












നീര്‍പ്പോളകള്‍ ..


നീര്‍പ്പോളകള്‍


ഒഴുകാനാവാതെ
മതില്‍ കെട്ടിനുള്ളില്‍ പെയ്ത മഴ പോലെ നീ
കഥയായ് , കവിതയായ് , വാങ്മയ ചിത്രമായ്‌
നിന്നില്‍ പെരുകിയ അക്ഷരക്കൂട്ടുകള്‍
ശൂന്യതയില്‍ ഉടയുന്ന നീര്‍പ്പോളകള്‍ .

നിന്‍റെ കണ്ണുകള്‍ 
തിളങ്ങാന്‍ മറന്നു പോവുന്ന നക്ഷത്രങ്ങള്‍
,
ചുണ്ടുകള്‍ക്കിടയില്‍
പറയാനാവാതെ , പിരിയാനാവാതെ
പിടഞ്ഞു വീഴുന്ന വാക്കുകള്‍

പകര്‍ന്നു കൊടുക്കാനാവാത്ത ഇഷ്ട്ടങ്ങളാല്‍
വീര്‍പ്പു മുട്ടിയ ഭാവങ്ങള്‍..
വാക്കുകള്‍ക്കന്യമായ്
നിന്നില്‍ ജനിച്ചു ,നിന്നില്‍ തന്നെ മരിക്കുന്നു ,

എന്നിട്ടും നിന്‍റെ നോട്ടങ്ങളില്‍
ചോദ്യങ്ങള്‍ അനാര്‍ഭാടമായ
ഒരു നൂറ് ഉത്തരങ്ങള്‍
സൂക്ഷിച്ചു വെച്ചതെന്തിനു നീ ?..
........................................................