Sunday 24 March 2013

സ്കൂള്‍ കഥകള്‍

തേജസ്സ്‌ 

................................
    ഇംഗ്ലീഷ്  പരീക്ഷയുടെ ഉത്തര ക്കടലാസ്   കയ്യില്‍ കിട്ടിയപ്പോള്‍  തേജസിന്റെ മുഖം  ആദ്യത്തെ വേനല്‍ മഴയ്ക്ക്‌ മുമ്പുള്ള  ആകാശം  പോലെ ആയി .
ആകെ  ഇരുണ്ടു  ഇപ്പൊ  ആര്‍ത്തലച്ചു  പെയ്യും  എന്ന മട്ടില്‍ .......

    ഉത്തരങ്ങളുടെ  വിശദീകരണവും  കിട്ടാവുന്ന മാര്‍ക്സും  പറഞ്ഞു കഴിഞ്ഞു  ഞാന്‍ കസേരയില്‍ ഇരുന്നു ...ഉടന്‍ നടക്കാന്‍ പോകുന്ന ബഹളത്തിനു  കാതോര്‍ത്ത് .......പഠിപ്പിസ്റ്റുകളും  ഒഴപ്പിസ്റ്റ്  കളും  ഒരു പോലെ  ജാഗരൂകരാവുന്ന  അസുലഭ  മുഹൂര്‍ത്തം ആണത് ....

പരീക്ഷയ്ക്ക് മുമ്പ്  ഒരിക്കല്‍  പോലും പുസ്തകം തുറന്നു നോക്കാത്തവനും  എല്ലാം  നന്നായി  പഠിച്ചു തയ്യാറായി എഴുതിയവനും  ഒരു പോലെ  സ്വന്തം വക്കാലത്ത്  ഏറ്റെടുത്ത്  സുപ്രീം കോടതിയില്‍  അര മാര്‍ക്കിനും  ഒരു മാര്‍ക്കിനും  വേണ്ടി   തെളിവ് സഹിതം   ശക്തിയുക്തം  വാദിക്കുന്നത്  കേട്ടാല്‍  നമ്മള്‍ കോരിത്തരിച്ചു  പോവും ......

    പിന്നീടുള്ള  പത്ത് പതിനഞ്ചു മിനിറ്റ്  സ്വന്തം പേപ്പറില്‍ മാര്‍ക്ക് തിരുത്തിക്കിട്ടാനും  കൂട്ടിക്കിട്ടാനും ഉള്ള ഒറ്റയാള്‍ യുദ്ധങ്ങളുടെ വെത്യസ്ത  രംഗങ്ങള്‍ എന്റെ മുന്നില്‍ അരങ്ങേറി ....

    അപ്പോഴെല്ലാം  ഞാന്‍  തേജസ്സിനെ  ശ്രദ്ധിച്ചു ,,,അവന്‍  അനങ്ങാതെ  ഇരിക്കുകയാണ് .   
എണ്‍പത് മാര്‍ക്കില്‍  നാലര മാര്‍ക്ക് കരസ്ഥമാക്കിയ  ഖാദര്‍  അവന്റെ  ഉത്തര കടലാസ്  ഉയര്‍ത്തി പ്പിടിച്ചു പ്രത്യക്ഷപ്പെട്ടത്  അപ്പോഴായിരുന്നു ......
 ടീച്ചര്‍ എല്ലാര്ക്കും മാര്‍ക്ക്  അധികം ഇട്ടു കൊടുത്തില്ലേ ..എന്റെ ഒരു പേജ് ടീച്ചര്‍ നോക്കീട്ടെ ഇല്ല ...''...
 ഖാദര്‍ അങ്ങനെ പറഞ്ഞപ്പോ  ഞാന്‍ ഞെട്ടിയില്ല .    എനിക്ക് അവന്‍ പറഞ്ഞ പേജ് നല്ല ഓര്‍മയുണ്ടായിരുന്നു .

 അവനറിയാവുന്നത്  എല്ലാം എഴുതി വെച്ച്  ബാക്കി വന്ന സമയത്ത്  അഞ്ചു ചോദ്യം  സുന്ദരമായി അവന്‍ അവസാന പേജില്‍  വള്ളിപുള്ളി  തെറ്റാതെ  പകര്‍ത്തി വെച്ചതായിരുന്നു .
....'' ഖാദറെ...ഇത് ചോദ്യം അല്ലെ മോനെ ...ഉത്തരമല്ലേ എഴുതേണ്ടത് ..?
   അയ്നെന്താ ..ഞാന്‍ തെറ്റാതെ എഴ്തീട്ടില്ലേ ....?

ഖാദര്‍ അവന്റെ  ലോ പോയിന്റ്‌  മുന്നോട്ടു വെച്ചു ....

ക്ലാസിലെ ഏറ്റവും മുതിര്ന്നവനാണ് ഖാദര്‍ ... സ്കൂളിലെ  ദീര്‍ഘ ദൂര ഓട്ടക്കാരന്‍ ....രാവിലെ  കോഴി പ്പീടികയില്‍  കോഴികളെ അറുക്കുന്ന  ജോലി ചെയ്തു  ആഴ്ചയില്‍ എഴുന്നൂറ്  രൂപ പോക്കറ്റ്‌ മണി  വാങ്ങുന്നവന്‍ ...

ഞാന്‍ ഖാദര്‍ ന്റെ പേപ്പര്‍ വാങ്ങി  അഞ്ചു ചോദ്യങ്ങള്‍ക്കും കൂടി അഞ്ചു മാര്‍ക്ക് കൊടുത്തു ....അങ്ങനെ  ഒമ്പതര  പത്ത് ആക്കി  പേപ്പര്‍ തിരിച്ച് കൊടുത്ത് .....
ഹോ ...ട്വന്റി  ട്വന്റി യില്‍  വിക്കെറ്റ് വീഴ്ത്തിയ ശ്രീശാന്തിനെ  പ്പോലെയായി ഖാദര്‍ ..പത്തു മാര്‍ക്കുള്ള പേപ്പര്‍ ഉയര്‍ത്തി കാണിച്ച് അവന്‍ ക്ലാസിലൂടെ അങ്ങോട്ടും ഇങ്ങോട്ടും  പറന്നു ..പിന്നെ വിജയ ശ്രീ ലാളിതനെ പ്പോലെ ലാസ്റ്റ് ബെഞ്ചില്‍  ലാസ്റ്റ ആമത്  ആയി ഇരുന്നു .

അത് വരെ അനങ്ങാതിരുന്ന തേജസ്സ്‌ മെല്ലെ എഴുനേറ്റ്  അവന്റെ പേപ്പറും ആയി മേശയ്ക്കരികില്‍ വന്നു ...
 ഞാന്‍ അവന്റെ മുഖത്തേക്ക്  സൂക്ഷിച്ച് നോക്കി ...കണ്ണില്‍ നനവ്‌ പടര്‍ന്നിരിക്കുന്നു . ഒന്നും ചോദിച്ചില്ല ...

  '' ടീച്ചറെ ...എന്റെ ഇരുപത്തിരണ്ടു മാര്‍ക്ക് ഇരുപത്തിനാല് ആക്കി തരുമോ ..?
ഇംഗ്ലീഷ് നു മാത്രേ എനിക്ക് ഡി പ്ലസ്‌ ഇല്ലാതുള്ളൂ ....

തേജസ്സ്‌ എന്റെയടുത്ത് വരാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു ....പരീക്ഷയ്ക്ക് മുമ്പുള്ള  രണ്ടു ഈവിനിംഗ് ക്ലാസ് അറ്റന്‍ഡ് ചെയ്യാതെ അവന്‍ മുങ്ങിയത് എന്നെ ദേഷ്യം പിടിപ്പിച്ചിരുന്നു ...

നിനക്ക് ഞാന്‍ മാര്‍ക്ക് തരില്ല ..
നിന്റെ അശ്രദ്ധ ആണ് മാര്‍ക്ക് കുറയാന്‍ കാരണം ..''

എന്നിലെ കണിശക്കാരി ഉണര്‍ന്നു ....

''അമ്മയ്ക്ക് സങ്കടാവും ''....അവന്‍ മെല്ലെ പറഞ്ഞു ...

ഓഹോ ..അതിപ്പോഴാണോ ഓര്‍ക്കുന്നെ ...?''
''അമ്മ വരട്ടെ ...എനിക്ക് പറയാനുണ്ട് ''...

അവന്‍ പിന്നെ ഒന്നും പറഞ്ഞില്ല ...സമയം നാല് മണിയായി  ദേശിയ ഗാനത്തിന്റെ  മണി മുഴങ്ങി ....
അതും കഴിഞ്ഞു  ലോങ്ങ്‌ ബെല്‍ അടിച്ചതും തേജസ്സ്‌ ബാഗും എടുത്ത് ഓടി ...ആരെയും നോക്കാതെ 
               .     ...    ... ...


          സ്റ്റാഫ്‌ റൂമില്‍ തിരിച്ചെത്തിയപ്പോള്‍  എന്നില്‍ വല്ലാത്തൊരു  അസ്വസ്ഥത പടര്‍ന്നു കയറി ...ആ ക്ലാസിലെ എന്റെ pet boy ആണ് തേജസ്സ്‌ ..ഒമ്പതാം ക്ലാസ്സിലെത്തിയിട്ടും  അഞ്ചാം ക്ലാസുകാരന്റെ വളര്‍ച്ച മാത്രം ...എണ്ണ ക്കറപ്പുള്ള  അവന്റെ  മുഖത്ത് എപ്പോഴും ചിരിയാണ് .   സ്പ്രിംഗ് പോലെ ചുരുണ്ടിരിക്കും അവന്റെ മുടി ...അതിലൂടെ വിരലുകള്‍ പായിച്ച് അവനെ 
മറ്റു കുട്ടികള്‍ ശല്യപ്പെടുത്തിയാലും  അവന്‍ ചിരിക്കുക മാത്രം ചെയ്യും .അവന്‍  ചിരിക്കുമ്പോള്‍  അവന്റെ വലിയ കണ്ണുകളിലും ചിരി പടരും ...

      ഒരിക്കല്‍ അവന്റെ അമ്മ വന്നപ്പോള്‍  ഞാന്‍ ചോദിച്ചു ..''എന്തിനാ തേജസിനെ  പ്രായമാകും മുമ്പേ സ്കൂളില്‍ ചേര്‍ത്തത് ..?

പ്രായമൊക്കെ ഉണ്ട് ടീച്ചറെ ..വളര്‍ച്ച ഇല്ലാഞ്ഞിട്ടാണ് ..''

എപ്പൊഴും  വേവലാതിയാണ്  എന്നെ ചൊല്ലി ..

ടീച്ചര്‍ ഒന്ന് ശ്രദ്ധിക്കണേ ,,'
...അന്ന് അവര്‍ അങ്ങനെയൊക്കെ പറഞ്ഞിരുന്നു ..പക്ഷെ അതില്‍ വലിയ കാര്യമുള്ളതായി എനിക്ക് തോന്നിയിരുന്നില്ല ..

 എന്തോ ..ഞാന്‍ മാര്‍ക്ക് അധികം ചേര്‍ത്ത് കൊടുക്കാത്തത്  അബദ്ധമായോ ..?അമ്മയ്ക്ക് സങ്കടാവും എന്നല്ലേ അവന്‍ പറഞ്ഞത് ..

എനിക്ക് ആകെപ്പാടെ നെഞ്ചിനുള്ളില്‍  ഒരു കനം  അനുഭവപ്പെടാന്‍ തുടങ്ങി 

എന്തിനാണ് സ്കൂള്‍ വിട്ട ഉടനെ തേജസ്‌ വീട്ടിലേക്ക് ഓടിപ്പോകുന്നത് ..?ആരോടാ  ചോദിക്കുക ..?

അപ്പോഴാണ്‌ എന്റെ കൂട്ടുകാരി സുല്ഫിത്തിനെ ഓര്മ വന്നത് ...പഞ്ചായത്ത് ഓഫീസിലെ ക്ലെര്‍ക്ക് ..തേജസ്സ്‌ ഒരിക്കല്‍ പറഞ്ഞിരുന്നു  സുല്‍ഫിത്ത് അവന്റെ വീടിനടുത്താണ് താമസിക്കുന്നത് എന്ന് ..
മൊബൈലില്‍ അവളുടെ നമ്പര്‍ കിട്ടിയപ്പോ  വലിയ സന്തോഷം തോന്നി ..

...   ഞാന്‍  വീട്ടില്‍ തന്നെയുണ്ട് ടീച്ചറെ ...ഒരു ഓട്ടോ പിടിച്ചു ഇപ്പൊ വാ ..എന്തിനാ തേജസ്സ്‌ ധൃതി പിടിച്ചു  അവന്റെ വീട്ടിലെത്തുന്നത് എന്ന് അപ്പൊ കാണാം ..''

ഓ...അപ്പൊ  എന്തോ ഒരു കാര്യം ഉണ്ട് ...
 ഞാന്‍ ബാഗുമെടുത്ത് റോഡില്‍ എത്തി ..ആദ്യം കണ്ട ഓട്ടോയില്‍ സുല്ഫിയുടെ വീട്ടിലേക്കു  യാത്രയായി ...

സുല്‍ഫി  എന്നെ കാത്ത് വാതുക്കല്‍ തന്നെയുണ്ട്‌ ...
എന്നെ ക്കണ്ടതും അവള്‍ പറഞ്ഞു ,...''വാ നമുക്ക് തേജസ്സ്‌  ന്റെ വീട്ടില്‍ ഇപ്പൊ തന്നെ പോകാം ..അവന്‍ എന്താ ചെയ്യുന്നതെന്ന് ടീച്ചര്‍ ക്ക് കാണാം ..

...ഒരു ചെറിയ വീട് ....ഞങ്ങള്‍ ചെല്ലുമ്പോള്‍  ആരോ അപ്പൊ വീടിനു ചുറ്റും അടിച്ചു വാരി വൃത്തി ആക്കി ഇട്ടിരിക്കുന്നതായി തോന്നി ...സുല്‍ഫി ഒന്നും മിണ്ടിയില്ല ...കണ്ണ് കൊണ്ട് വീട്ടിനകത്തേക്ക്‌ നോക്കാന്‍ ആംഗ്യം കാണിച്ചു .
ഞാന്‍ കുറച്ചു കൂടി അടുത്തേക്ക് ചെന്ന് വീടിനുള്ളിലേക്ക് നോക്കി ..തേജസ്സ്‌  ബക്കറ്റ്‌ ലെ  വെള്ളത്തില്‍ തുണി മുക്കി വീട്ടിനകം തുടക്കുകയാണ് ...നിലം കഴിഞ്ഞപ്പോള്‍  വാതില്‍ പ്പടികളും  ജനലുകളും  ഇരിക്കാനുപയോഗിക്കുന്ന  സിമന്റ്‌  ഭിത്തിയും എല്ലാം വൃത്തിയായി തുടച്ചു .
 എല്ലാം കഴിഞ്ഞപ്പോള്‍  ബക്കറ്റ് എടുത്തു പുറത്തേക്കു വന്നു ...

അപ്പോഴേ അവന്‍ ഞങ്ങളെ കണ്ടുള്ളൂ .....അവന്റെ മുഖത്തെ അമ്പരപ്പ്  ഒന്ന് കാണേണ്ടത് തന്നെയായിരുന്നു .

ടീച്ചറെ ... എന്ന് വിളിച്ചു തേജസ്സ്‌ അടുത്തേക്ക് വന്നു ...ഉപചാര വാക്കുകള്‍ക്കു വേണ്ടി അവന്റെ മനസ്സ് പരതുകയാവും എന്നെനിക്കു തോന്നി ..

വാ ..ഞാനവന്റെ കൈ പിടിച്ചു ..വരാന്തയിലേക്ക്‌ കയറി ..അവിടെയുള്ള കസേരകളില്‍ ഞങ്ങള്‍ ഇരുന്നു ....അപ്പോള്‍ മുറിയില്‍ നിന്നും  അവന്റെ പ്രായമായ അമ്മമ്മ പുറത്തേക്കു വന്നു ....

അമ്മമ്മേ  എന്റെ ടീച്ചറാണ് ...തേജസ്സ്‌ പരിജയപ്പെടുത്തി ....
''  തേജസ്സ്‌ എന്തിനാ സ്കൂള്‍ വിട്ട ഉടനെ വീട്ടിലേക്ക് വരുന്നത് ..? വൈകുന്നേരത്തെ  ഒരു പരിപാടിക്കും  അവന്‍ നില്‍ക്കുന്നില്ല ...അതറിയാനാ ടീച്ചര്‍ വന്നത് ..സുല്‍ഫി പെട്ടെന്ന് കാര്യത്തിലേക്ക് കടന്നു ...

ഓ ...അതോ ...ഓനു  ബേജാര്‍  ആണ് ടീച്ചറെ ...ഓന്റെ അമ്മക്ക് അല്ലര്‍ജീന്റെ സൂക്കേട് ഉണ്ട് ...അമ്മ മരിച്ചു പോകുവോ  എന്ന് പേടിച്ചിട്ട  എന്റെ കുഞ്ഞി  ഓരോ ദിവസൂം കയ്ച്ച് കൂട്ട്ന്നത് ....മരക്കമ്പനീലാന്നു  ഓള്‍ക്ക് പണി ...

  ഇതിനിടയില്‍ തേജസ്സ്‌  അടുക്കളയിലേക്ക്  കയറി പോകുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു .  

പോകുന്ന കൊച്ചു മോനെ ശ്രദ്ധിച്ച്  അമ്മമ്മ തുടര്‍ന്നു....
ഓന്റെ അച്ഛന്‍  രണ്ടു കൊല്ലം മുമ്പേ മരിച്ചു ...മരക്കമ്പനീ പണിയെടുത്തിട്ട്  ചൊമച്ച്   ചൊമ ച്ച് ......
അത് പൂര്‍ത്തിയാക്കാന്‍  കഴിയാതെ  ആ വൃദ്ധ മനസ്സ് വിങ്ങുന്നത് ഞാന്‍ അറിഞ്ഞു ...ദൂരേക്ക് കണ്ണുകള്‍ പായിച്ച് ആരോടെന്നില്ലാതെ അവര്‍  വേദനകള്‍
വിഴുങ്ങുന്നതും   മുണ്ടിന്റെ കോന്തല  വലിച്ചു കണ്ണ് തുടക്കുന്നതും  ....എന്റെ തൊണ്ടയില്‍  എന്തോ വന്നു കുടുങ്ങുന്ന  കാഴ്ചയായി ...

ബാക്കി കഥ  സുല്ഫിയാണ് പറഞ്ഞത് ....

അലര്‍ജി ഉള്ള  അമ്മയ്ക്ക്  മരക്കമ്പനി  യിലെ  ജോലി  വല്ലാതെ  പ്രയാസം  ഉണ്ടാക്കുന്നുണ്ടെന്ന്  തേജസിന്  നന്നായറിയാം ....അമ്മയും  ചുമച്ച്  ചുമച്ച്  പെട്ടെന്ന്‍  ഒരു  ദിവസം  മരിച്ചാലോ  എന്ന് ആ കുട്ടി വല്ലാതെ ഭയപ്പെടുന്നു ...

  അതുകൊണ്ട് ജോലി  കഴിഞ്ഞെത്തുന്ന  അമ്മയ്ക്ക്  വീട്ടില്‍  ആവുന്നത്ര  ആശ്വാസം  പകരുക ....അമ്മയ്ക്ക്  ശ്വാസതടസം  വരാതിരിക്കാന്‍  വീട് ഇപ്പോഴും  അടിച്ചുവാരി ..തുടച്ച് വെക്കുന്നത്  അതിനാണ് ..അമ്മ പണി  കഴിഞ്ഞെത്തുമ്പോഴേക്കും  ഏതാണ്ട് എല്ലാ  അടുക്കള  പണിയും  അവന്‍ ചെയ്തു  തീര്‍ക്കും ......അമ്മ  ക്ഷീണിച്ച്  വരുന്നത്  വൃത്തിയും  വെടിപ്പുമുള്ള ..ജോലി ഭാരം ഇല്ലാത്ത  വീട്ടിലെക്കായിരിക്കണം .....

ആറുമണിക്ക്  അമ്മ  എത്തുമ്പോള്‍  കുളിക്കാന്‍  ചൂട് വെള്ളവും  ആവി പറക്കുന്ന  ചായയുമായി  അവനും അമ്മമ്മയും  കാത്തിരിക്കുന്നുണ്ടാവും ...

ഇതിനാണ് ടീച്ചറെ  അവന്‍  നാലുമണിക്ക് സ്കൂള്‍ വിട്ട  ഉടനെ  നെട്ടോട്ടം ഓടുന്നത് ...നാല് മണി മുതല്‍ അമ്മ തിരിച്ചെത്തുന്നത് വരെയുള്ള  സമയം  അവന്റെ  അമ്മയ്ക്ക്  വേണ്ടി നീക്കി വെച്ചതാണ് ...ഈ ലോകത്ത്  മറ്റൊന്നിനു വേണ്ടിയും  അവന്‍ ആ സമയം  മാറ്റിവെക്കില്ല ...

   ഒന്നും മിണ്ടാന്‍ കഴിയാതെ  സ്തബ്ധയായി  ഞാനിരുന്നു ...തേജസ്സ്‌  രണ്ടു ഗ്ലാസുകളില്‍  ചായയുമായി വന്നു ...ചായ ഗ്ലാസ് കയ്യിലെടുക്കുമ്പോള്‍  അവനെ നോക്കാന്‍  എനിക്ക് ശക്തി  ഉണ്ടായില്ല ...

ചായ കുടിച്ചെന്നു  വരുത്തി ഞാന്‍ എഴുന്നേറ്റു ...അവന്റെ  അമ്മമ്മയോട്  യാത്ര പറഞ്ഞു ...എന്റെ മുന്നില്‍ അടുത്ത് നിന്ന തേജസ്സ്‌ ന്റെ ചുമലില്‍  കൈ വെച്ച് അവനെ ചേര്‍ത്ത് നിര്‍ത്തി ...പിന്നെ ഒന്നും മിണ്ടാതെ  ഞാന്‍ റോഡിലേക്ക് നടന്നു ...

തിരിച്ച് വരുമ്പോള്‍  എന്റെ  മനസ്സിലെ ഏതോ  വലിയ വിഗ്രഹം  പൊട്ടി ചിതറി ഒന്നുമല്ലാതാവുന്നത് ഞാന്‍ അറിഞ്ഞു ...

ഏതൊക്കെയോ വഴികളിലൂടെ ഞാന്‍ നടന്നു ...മനസ്സില്‍  കടലുകള്‍ വരളുകയും  ആകാശം പിളരുകയും ചെയ്തു ...ഒരു വലിയ മൈതാനം എന്റെ ഉള്ളില്‍  ഉടലെടുത്തു ..അവിടമെല്ലാം  പൊടി            പടലങ്ങള്‍ പറന്നു നടക്കുന്നു ...പക്ഷെ  അതിന്റെ നടുവിലൂടെ  ഒട്ടും  പൊടി യില്ലാത്ത ഒരു വഴി ....അതിലൂടെ  എന്നെക്കാള്‍ ഒരു പാട്  ഉയരം വെച്ച തേജസ്സ്‌  അവന്റെ അമ്മയെ  ചേര്‍ത്ത് പിടിച്ച്  മുന്നോട്ട് നടന്നു പോകുന്നു ...ആരെയും നോക്കാതെ ....

   ചിന്തകളില്‍ നിന്നുണര്‍ന്നപ്പോള്‍  നടന്നു ഞാന്‍  സ്കൂള്‍ മുറ്റത്തെത്തി യിരുന്നു .

സ്റ്റാഫ് റൂം പൂട്ടിയിരുന്നില്ല ...ഒരു യന്ത്രം പോലെ ഞാന്‍ എന്റെ ചെയറില്‍ വന്നിരുന്നു ..മേശ തുറന്നു  മാര്‍ക്ക്‌ ലിസ്റ്റ് പുറത്തെടുത്തു ...തേജസ്സ്‌ ന്റെ മാര്‍ക്ക്  തിരുത്തി  ഗ്രേഡ് മാറ്റിയെഴുതി ....

വീട്ടിലേക്ക് നടക്കുമ്പോള്‍  ആരോ  ഉള്ളില്‍ നിന്ന് നേര്‍ത്ത  ശബ്ദത്തില്‍  പറഞ്ഞു ..ന്റെ അമ്മക്ക് സങ്കടാവും .....

............................................................................................................................................

.





     

Thursday 21 March 2013

ഗതികെട്ട വാക്കുകള്‍


എന്തെഴുതണം ഞാന്‍ ഈ കവിതാ ദിനത്തില്‍ ?...

ചോദിച്ചു ഞാനീ ചോദ്യം
പുഴയോട് ..,കാറ്റിനോട് ..,മഴയോട് ..,മലയോടും
പിന്നെ സൂര്യനോടും .

പുഴ പറഞ്ഞു ...
...ഒഴുക്ക് തടയപ്പെട്ട ,സ്വത്വമില്ലാത്ത ..
എന്റെ വരണ്ട ഹൃദയത്തില്‍
എന്റെ അവസാന സ്വപ്നത്തിന്റെയും
കഴുത്തു ഞെരിച്ചു
നിങ്ങള്‍ തേടുന്നത് ഏത് ജീവന്റെ കവിതയാണ് ..?നോക്കു...നിന്റെ കയ്യില്‍ തൂലികയല്ല ..ആയുധമാണ്

കാറ്റ് പറഞ്ഞു ...
..എന്റെ വിശുദ്ധിയില്‍
വാക്ക് കൊണ്ടും ചിന്ത കൊണ്ടും കര്‍മം കൊണ്ടും മാലിന്യം വിസര്‍ജിച്ചിട്ടു
സ്വയം മൃത്യുവിന്റെ കാല്‍ക്കല്‍
പാദസേവ ചെയ്യുവതെന്തേ
ഉണ്ടാവുമോ ആ തൂലികയില്‍
ഇനിയും ആര്‍ദ്രതയുടെ ചന്തമുള്ള മഷി ..?

മഴ പറഞ്ഞു ..
...കാലമെത്രയായ് പെയ്തിറങ്ങുന്നു ഞാന്‍ ഋതുക്കള്‍ ഓരോന്നിലും മുറ തെറ്റാതെ ..?
വിഡ്ഢികള്‍ ...അഹന്ത തന്‍ പിന്മുറക്കാര്‍ ..
എന്തെ തടയാത്തതെന്തേ ...?
പാഴായിപ്പോകുന്നു  എന്‍ ജന്മം ...
ഈ ആസുര ജന്മങ്ങളില്‍ പുണ്യമേകാതെ ..
എവിടെ തണുക്കും നിന്‍ അക്ഷരങ്ങള്‍ ..?

മല പറഞ്ഞു ..
...കുഞ്ഞിനോടും പെങ്ങളോടും  അമ്മയോടും
ഈ എന്നോടും ..
ഹേ മര്‍ത്യാ ..നീ ചെയ്യുന്നത് ഒരേ പാപമല്ലേ ..?
ഹ ; അറക്കുന്നു  പറയാന്‍ ...
ഒറ്റക്കും കൂട്ടായും ....?
ആവുമോ തുരുമ്പിച്ച ആയുധത്തിന്
പകരം തൂലിക ചലിപ്പിക്കാന്‍ ?

സൂര്യന്‍ പറഞ്ഞു ...
വാക്കുകള്‍ കൊണ്ടെന്‍ കണ്ണുകള്‍ മൂടുക ...
വയ്യ മര്ത്യനീ ഭൂവിന്‍ മാറില്‍
സ്വയം മറന്നു
സ്വന്തം ശവക്കുഴിക്ക്
ആഴം കൂട്ടുന്നത്
നിസ്സംഗനായ്‌ ഇങ്ങനെ ദിനവും കാണാന്‍
ഉണ്ടാവുമോ വാക്കുകള്‍ ഈ തൂലികയില്‍
എന്റെ കണ്ണുകളെ മറയ്ക്കാന്‍ ...
..............................................................................

Monday 18 March 2013

യാത്ര

നേത്രാവതിയില്‍ ഒരു ദിവസം 

..........................................................................................
       നേത്രാവതിയിലെ  third A C കോച്ചില്‍ ഇന്ത്യന്‍ റെയില്‍വേ  എനിക്കായി റിസര്‍വ് ചെയ്ത സീറ്റില്‍  കാലത്ത് ഏഴു മണിക്ക് കയറി ഇരുന്നപ്പോള്‍ ഒരു ഗുഹയില്‍ പെട്ടത് പോലെ ആയി ഞാന്‍ .  മുഷിഞ്ഞ കരിം പച്ച കര്‍ട്ടനുകള്‍ക്ക്  അപ്പുറത്തും ഇപ്പുറത്തും  അഞ്ചു പേര്‍ കിടന്നുറങ്ങുന്നു ....
രാവിലെ ഞാന്‍ കൊണ്ടുവന്ന ഫ്രെഷ്നെസ് മൊത്തം  ഈ  ശീതീകരിച്ച  വിഴുപ്പുകളില്‍  അകാല  മരണത്തിനു  വിധേയ മാകുമല്ലോ  എന്നോര്‍ത്ത് എനിക്കല്‍പ്പം  വിഷമം തോന്നി .....
     
                പിന്നെ മെല്ലെ അന്നത്തെ  പത്രത്തിലെ  മുന്‍പേജിലെ   വാര്‍ത്തകളിലൂടെ
താല്‍പ്പര്യമില്ലാതെ  ഞാനൊരു moon walk നടത്തി .....അപ്പോഴാണ്‌ നേരെ എതിര്‍വശത്തെ ബെര്തിലെ  തടിയന്‍   എഴുനേല്‍ക്കാതെ  മുഖം തിരിച്ച്  എന്നോട് .....എവിടെയെത്തി ...?.....എന്ന് ചോദിച്ചത് . ......കണ്ണൂര്‍  വിട്ടു ....എന്ന്  മറുപടി കൊടുത്തു....അല്‍പ്പം കഴിഞ്ഞപ്പോള്‍ തടിയന്‍ എഴുന്നേറ്റു ....മുഖം കഴുകി  തിരിച്ചു വന്നു .  ....ഞാന്‍ അപ്പോഴേക്കും പാരായണം മതിയാക്കി  പത്രം അവിടെ വെച്ചിരുന്നു .  .....എടുക്കട്ടെ ..എന്ന് ആംഗ്യത്തിലൂടെ  ചോദിച്ചു
പത്രമെടുത്ത് ഒന്ന് കണ്ണോടിച്ചു ..അയാള്‍ക്കും വാര്‍ത്തകളില്‍ വലിയ താല്‍പ്പര്യം കണ്ടില്ല . ....അപ്പോഴേക്കും ബാക്കി നാല് പേരും എഴുനേറ്റു  റെഡിയായി  ആ തടിയന്റെ  ചുറ്റും വന്നിരുന്നു ....പിന്നെ സുഹൃത്തുക്കള്‍ക്ക്  മാത്രം സാധ്യമായ എങ്ങും  തൊടാതെയുള്ള  കത്തി വെക്കല്‍  തുടങ്ങി ....കൂടെ ഇടി മുഴങ്ങും പോലെ ചിരിയും ....

   പെട്ടെന്ന് ആ തടിയന്‍ എന്നോട് ചോദിച്ചു ...madam ..ഞങ്ങളുടെ ശബ്ദം ബുദ്ധിമുട്ടാവുന്നില്ലല്ലോ ?....ഇല്ല ...ഞാന്‍ മറുപടി കൊടുത്തു. ...സത്യത്തില്‍ അവര്‍ ആരാണെന്ന് അവരുടെ  സംഭാഷണത്തില്‍ നിന്ന് ചികഞ്ഞെടുക്കുകയായിരുന്നു  ഞാന്‍ .  ..അധികം കഴിയും മുമ്പേ ..അവര്‍ അഞ്ചു പേരും  duty കഴിഞ്ഞു വരുന്ന  TTR മാരാണെന്ന്  എനിക്ക് മനസ്സിലായി .
പിന്നെ  അവര്‍ക്കായി  ചായ വന്നപ്പോഴും  സ്പെഷ്യല്‍ ഉപ്പുമാവ്  വന്നപ്പോഴും   കഴിക്കുന്നോ ..? എന്നെന്നോട് ചോദിച്ചു ..വേണ്ട എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ..തടിയന്‍ വീണ്ടും പറഞ്ഞു ....റെയില്‍വേ യുടെ മസാല  ചായ  വാങ്ങി പേടിക്കാതെ കുടിക്കാം ...ഞാന്‍ ചുക്ക് ഇട്ടു ഉണ്ടാക്കിയ  ചൂടുള്ള മസാല ചായ  മെല്ലെ കുടിച്ചു കൊണ്ടിരുന്നു .    എനിക്ക് ഇരുപ്പു  മടുത്തു തുടങ്ങി .      എവിടെയെങ്കിലും ഒന്ന് കിടക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ....
കാലു നീട്ടി വെച്ച് ഞാന്‍ ചാരി ഇരുന്നു ....പതുക്കെ  ഉറങ്ങാന്‍ തുടങ്ങി ....
തടിയന്റെ വിളി കേട്ടാണ്  ഉണര്‍ന്നത് ...അയാള്‍  സൈഡ് ബെര്‍ത്തിലെ  ചങ്ങാതിയെ  എഴുന്നേല്‍പ്പിച്ചു  എനിക്ക് ഉറങ്ങാന്‍ സൌകര്യം ചെയ്തു തന്നു .

...     പിന്നെ ഉണര്‍ന്നപ്പോള്‍  വണ്ടി  ഷോര്‍ണൂര്‍ എത്തിയിരുന്നു .   ഏറണാകുളത്ത് എത്താറായപ്പോള്‍  തടിയന്‍ എന്നോട് വീണ്ടും ചോദിച്ചു ....
യാത്ര കുഴപ്പമായില്ലല്ലോ ...?ഞങ്ങള്‍ TTR മാര്‍ അത്ര കുഴപ്പക്കാരല്ല ....
അത് വരെ ഞാന്‍ അണിഞ്ഞ ഗൌരവത്തിന്റെ  മുഖം മൂടി  ചിരിയോടെ ഞാന്‍ എടുത്തു മാറ്റി ....നിങ്ങള്‍ കുഴപ്പക്കാര്‍  അല്ലെങ്കില്‍  ഞാനും  കുഴപ്പക്കാരിയല്ല ....
പിന്നെ അവിടെ കേട്ടത്  ഭയങ്കര ചിരി ആയിരുന്നു ....എനിക്ക് നല്ല സന്തോഷം തോന്നി ...നമ്മളെന്തിനാ ചുമ്മാ കുഴപ്പക്കാരാവുന്നത് ....???....
.......................................................................................................................................


അശാന്തിയുടെ അരക്കില്ലം

...ഇവര്‍ ആരുടെ ശത്രുക്കള്‍ ?

..............................................................
ഇന്ത്യയുടെ തെരുവോരങ്ങളില്‍ 
നിനച്ചിരിക്കാത്ത നേരത്ത്  
ആരോ തിരക്കഥയെഴുതിയ  മരണത്തിനു 
ആര്‍ക്കോ വേണ്ടി കീഴടങ്ങുന്നവര്‍  ഇവര്‍ ..
ആരുടെ ശത്രുക്കളാണ് ...?

അരൂപിയായ വിധിയുടെ 
രംഗബോധമില്ലാത്ത തെരുവ് നാടകത്തില്‍ 
കഥയറിയാതെ വേഷം കെട്ടുന്നവര്‍ 
ഇവര്‍ പാവങ്ങള്‍ 
തെരുവില്‍ ജീവിക്കുന്നവര്‍ 
അന്തിമയങ്ങുമ്പോള്‍ ഒരു നുറുങ്ങു വെട്ടത്തില്‍ പരസ്പരം സ്നേഹിക്കുന്നവര്‍ 
ഒരു പൊതി പലഹാരത്തില്‍ 
തിളങ്ങുന്ന കുഞ്ഞു കണ്ണുകളില്‍ 
ജന്മം തേടുന്ന നിരാലംബര്‍ .

തെരുവില്‍ ,സൈക്കിളില്‍ ,ബസ്സില്‍ ,തീവണ്ടിയില്‍
ഒരു ഞൊടിയിട താണ്ടവമാടുന്ന
ദ്രുത വിസ്ഫോടനങ്ങളില്‍
ഉടലും തലയും വേറിട്ട്‌
കുടല്‍മാല ചിന്നിച്ചിതറി
പിന്നെയും കാഴ്ച ചിത്രങ്ങളായി
പത്ര ത്താളുകളില്‍ വായിക്കപ്പെടുന്നവര്‍
ഇവര്‍ ആരുടെ ശത്രുക്കള്‍ ...?
കൃഷ്ണന്റെ ..? നബിയുടെ ..?യേശുവിന്റെ ...?

അശാന്തിയുടെ അരക്കില്ലത്തില്‍
ഭീതിയുടെ മഞ്ചത്തില്‍
അഗ്നിയെ ദുസ്വപ്നം കണ്ടു
ഉറങ്ങാതെ രാവിനെ പഴിക്കുന്നവര്‍ ..
തെരുവില്‍ ഒരു തുടം കഞ്ഞി
കുമ്പിളില്‍ വീഴ്ത്തിക്കിട്ടാന്‍
പകലിനെ കനലില്‍ ചുറ്റെടുക്കുന്നവര്‍
കവര്‍ന്നെടുത്തുവോ ഇവര്‍  ആരുടെയെങ്കിലും
വിഷം പുരട്ടിയ സ്വപ്നങ്ങളെ ...?

ആളിക്കത്തുന്ന അഗ്നിയില്‍
പരസ്പരം നിലവിളിച്ചു
വെന്തു മരിച്ചവരില്‍
അമര്‍ ഉം അക്ബറും  ആന്റണി യും
ഉണ്ടായിരുന്നില്ലേ ..?
വെന്തു കരിഞ്ഞ ശവശരീരത്തില്‍
കണ്ടുവോ നിങ്ങള്‍ കൊന്ത ...?തഴമ്പ് ..? സിന്ദൂരം ..?

ഡോളറില്‍ ..,കഞ്ചാവില്‍ ..
കുടിലതകള്‍ തിരുത്തി വായിച്ച
മത ബോധനങ്ങളില്‍
വിവേകം പൂട്ടി വെച്ച് ,
താക്കോല്‍ കൂട്ടമെടുത്തമ്മാനമാടുന്ന ..
ഇരുട്ടിന്റെ സന്തതികളെ ചേര്‍ത്തു വെച്ചാല്‍
ഈ മഹാഭാരതത്തിന്റെ ഒരു കോണില്‍
കൂട്ടി വെക്കാനില്ല

എന്നിട്ടും തട്ടും പുറത്തെ അഞ്ചാറു തേങ്ങയ്ക്ക് വേണ്ടി
ഇനിയും വിഡ്ഢികള്‍ ആയി
വെവ്വേറെ വീഥികളില്‍
ഊറ്റം കൊണ്ട് നടക്കുന്നതെന്തേ നമ്മള്‍ ..?
ആരാണ് നമ്മുടെ ശത്രു ...?
കൃഷ്ണോ ..യേശുവോ ...നബിയോ ..?അല്ല
ഗുരുവോ ..ഗാന്ധിയോ ...മാര്‍ക്സോ ...?
അല്ല നമ്മള്‍ തന്നെയോ ....?
......................................................

Friday 15 March 2013

മായുന്ന രേഖകള്‍

......മായുന്ന രേഖകള്‍
................................................
......സത്യാസത്യങ്ങള്‍ക്കിടയില്‍ ..
   ഒരു നേര്‍ത്ത  രേഖ .
    സത്യം വേണ്ടാത്തവരുടെ
  ഉന്മാദ പ്പാച്ചിലില്‍ ..
   തിക്കിലും തിരക്കിലും പെട്ട്
ശ്വാസം മുട്ടിച്ചത്തു .
  പാവം .

     ദൂരെ മാറിനിന്നു
ഓടിപ്പോകുന്ന മുഖങ്ങളെ കണ്ടു ..
ഞാന്‍ നടുങ്ങിപ്പോയി
അതിലൊരു മുഖം എന്റെതും
മറ്റൊന്ന് നിന്റെതും ആയിരുന്നു .
പിന്നെ പതുക്കെ
നിര്‍വികാരത എന്നില്‍ കൂടു കൂട്ടുന്നത്‌
വേദനയോടെ ഞാനറിഞ്ഞു .

അരം കൂട്ടിയ മൂര്ച്ചയുടെ തുമ്പത്ത്
മരണത്തെ വെച്ച് കെട്ടി
തന്റെ നേര്‍ക്കൊങ്ങുന്ന കൈകളുടെ അറ്റത്ത്
ബ്രുടസ്സിന്റെ മുഖം കണ്ടു
മരണത്തെ ക്കാള്‍ വലിയ വേദന
അറിഞ്ഞു അന്ന് സീസര്‍ ...
ബ്രുടസ്സിനു പക്ഷെ
നിര്‍വികാരത ആയിരുന്നു ...

അസത്യങ്ങളെന്നും സത്യത്തിന്റെ  കുപ്പായം
കട്ടെടുത്തു മാലാഖ ചമയുമെന്നതു
പഴമൊഴിയല്ല ...
അന്നും ..ഇന്നും ..എന്നും ..
നമ്മോടൊപ്പം നടക്കുന്ന അനശ്വര
മൊഴിയാണ് ....
അണിയാന്‍ ഒരു കുപ്പായമില്ലാതെ
സത്യം എങ്ങിനെ പുറത്തു വരും ...
വരില്ല ഒരിക്കലും ...

Thursday 7 March 2013

പെണ്മക്കള്‍ക്ക്

പെണ്മക്കള്‍ക്ക് 
..................................
കാപട്യത്തിന്റെ ചിതല്‍പ്പുറ്റ് നിറഞ്ഞു നില്‍ക്കുന്നതാണ് നിന്റെ ചുറ്റുമുള്ളവരുടെ 
മനസ്സെങ്കില്‍ 
ഒളിപ്പോരിന്റെ അരക്കില്ലം സ്വയം പണിതു വേണം 
നീ അവിടെ താമസിക്കാന്‍ ..
ദഹനത്തിന്റെ നിഗൂടലക്ഷ്യവുമായി 
കുടിലതയുടെ കിങ്കരന്മാര്‍ അടുക്കുമ്പോഴേക്കും 
വിദുര ബുദ്ധിയുടെ 
ഗുഹാ വീഥികളിലൂടെ 
ഭീമ വേഗത്തില്‍ നീ പറന്നകന്നിരിക്കണം
കടവില്‍ നിനക്കായ് ഒരു വഞ്ചി
എന്നും കാത്തു കിടക്കുന്നുണ്ടാവും
അത് ...അത് നിന്റെ സൂക്ഷ്മതയാണ് ...
പത്തു തലയുള്ള ഇരുപതു കണ്ണുകളുള്ള
സൂക്ഷ്മത .....